ലേഖനങ്ങൾ

ഉള്‍ക്കൊള്ളാനുള്ള ശക്തി

സാഗരത്തില്‍ ഒഴുകിയെത്തുന്ന നദീജലത്തെ സാഗരം ഉള്‍ക്കൊള്ളുന്നു. നദീജലത്തിന് സാഗരത്തിന്‍റെ വിശാലതയില്‍ അഭയം ലഭിക്കുന്നതോടെ നദീജലം സാഗര സംസ്കാരത്തിലേക്ക് ലയനം ചെയ്യുന്നു. ഇപ്പോള്‍ ഒഴുകിയെത്തില നദീജലം സാഗരത്തിന്‍റെ ഭാഗമായി നിന്നുകൊണ്ട് ഇനി വരാനിരിക്കുന്ന ജലത്തിന് വരവേല്‍പ്പൊരുക്കുന്നു.ഈശ്വരനില്‍ ഹൃദയവിശ്രമം നേടിയ മക്കളും ഇതുപോലെയായിരിക്കണം. പരമപിതാവിന്‍റെ സാഗരഭാവത്തെ അടുത്തറിയുമ്പോള്‍ സ്വയം നമ്മളും സാഗരഭാവം കൈവരിക്കുന്നു.അപ്പോള്‍ ജീവിതത്തില്‍ വന്നുചേരുന്ന ഓരോരോ അനുഭവങ്ങളേയും ഉള്‍ക്കൊള്ളുവാനുള്ള ശേഷി അധികരിക്കുന്നു.ഈ വിശാല വിശ്വത്തിലെ ഓരോ ജീവാത്മാക്കളും അനശ്വര പിതാവിന്‍റെ അരുമക്കിടാങ്ങളാണെന്ന് തിരിച്ചറിവുണ്ടാവുമ്പോള്‍ എല്ലാവരും സ്വന്തമാണെന്ന ബോധം തെളിയുന്നു.പിന്നെ എല്ലാവരേയും ഉള്‍ക്കൊള്ളുക എന്നത് സഹജമാകുന്നു.ഇനി സാഹചര്യങ്ങളെ നോക്കാം.നമുക്ക് ഇഷ്ടമുള്ളതോ നമ്മള്‍ ആഗ്രഹിക്കുന്നതോ മാത്രമേ നമ്മുടെ ജീവിതത്തില്‍ വന്നു ഭവിക്കാവൂ എന്നത് സ്വാര്‍ത്ഥതയുടെ മറ്റൊരു മുഖം മാത്രമാണ്. മാത്രമല്ല തികച്ചും അസംഭവ്യവുമാണ്. നമ്മുടെ ജീവിതത്തില്‍ എല്ലാം നമുക്ക് ഹിതകരമാം വണ്ണം മാത്രമേ നടക്കൂ എന്നുണ്ടായിരുന്നെങ്കില്‍ ഒരു മുന്നറിയിപ്പുപോലെ ഭഗവാന്‍ ഈ വാക്യം ഉച്ചരിക്കില്ലായിരുന്നു. മക്കളെ, നിന്ദ- സ്തുതി, മാനം-അപമാനം, സുഖം – ദു:ഖം, ജയം – പരാജയം, ലാഭം – നഷ്ടം എന്നീ അവസ്ഥകളില്‍ ഏകരസ അവസ്ഥയോടെ ഇരിക്കൂ.ഈ ഉപദേശം ഒരു വെളിപ്പെടുത്തല്‍ കൂടിയാണ്. ജീവിതത്തില്‍ ഈ ദ്വന്ത്വാനുഭവങ്ങള്‍ വരുകതന്നെ ചെയ്യും. ഇവയെ തടയുവാനാവില്ല പക്ഷേ ആത്മാവിലെ ശക്തി വര്‍ദ്ധിപ്പിച്ച് ഇവയെ സമചിത്തതയോടെ അഭിമുഖീകരിക്കുവാന്‍ കഴിയും. വിധിയെ പഴിക്കുന്നവരാകരുത്, എന്നാല്‍ വിധിയെ നിഷേധിക്കുന്നവരുമാകരുത്. വിധിക്ക് കടന്നുപോകുവാന്‍ വഴി നല്‍കുന്നവരാകൂ. വിധിയുടെ കടല്‍ക്കാറ്റില്‍ തന്‍റെ ജീവിത നൗക തകര്‍ന്നടിയാതെ ശ്രദ്ധിക്കൂ.പ്രായമാകുമ്പോള്‍ തന്‍റെ ശാരീരിക ദൗര്‍ബ്ബല്ല്യം മനസിലാക്കിക്കൊണ്ട് വടിയെ ആശ്രയിക്കുന്നില്ലേ അതുപോലെ വിധി വൈപരീത്യങ്ങളില്‍ ദുര്‍ബ്ബലരായി വീണുപോകാതിരിക്കാന്‍ ഈശ്വരനില്‍ മുറുകെപ്പിടിക്കൂ.അംഗഭംഗം സംഭവിച്ചവര്‍ക്ക് മറ്റുള്ളവര്‍ സഹായിക്കുന്നപോലെ സ്വഭാവ വൈകല്ല്യമുള്ളവരേയും സഹായിക്കൂ. അതിന് ആദ്യം അവരെയും ഉള്‍ക്കൊള്ളുവാന്‍ പഠിക്കൂ.ഉള്‍ക്കൊള്ളുവാനുള്ള ശക്തി പ്രബലമാകുന്നതിന് ഈയൊരു കാര്യം സ്മരിക്കാം…. ആത്മസ്വരൂപത്തില്‍, പരമാര്‍ത്ഥത്തില്‍ എല്ലാവരും ശാന്തരും നന്‍മയുടെ നിറകുടങ്ങളുമാണ്.കേവലം വ്യവഹാര തലത്തില്‍ വ്യത്യസ്ഥ സ്വഭാവത്തില്‍ അവര്‍ പ്രകടമാകുന്നു എന്നു മാത്രം. എല്ലാവരുടേയും പാരമാര്‍ത്ഥിക ഗുണങ്ങളെ കണ്ടുകൊണ്ട് ഇടപഴകുമ്പോള്‍ എല്ലാവരേയും ഉള്‍ക്കൊള്ളുവാന്‍ സാധിക്കുന്നതാണ്.

Scroll to Top