ഇന്ന് എല്ലാവരും മിലന മേള ആഘോഷിക്കുന്നതിനു വേണ്ടി എത്തി ചേര്‍ന്നിരിക്കുകയാണ്. ഇത് ബാബയും കുട്ടികളും തമ്മിലുള്ള മധുര മിലന മേള തന്നെയാണ്. ഈ മിലന മേളക്കു വേണ്ടി അനേക ആത്മാക്കള്‍, അനേക പ്രകാരത്തില്‍ പ്രയത്നിച്ചുകൊണ്ടും, അത് അവസാനമില്ലാത്തതെന്നും, അസംഭവ്യമെന്നും, ബുദ്ധിമുട്ടുള്ളതെന്നും പറഞ്ഞ് കാത്തിരിപ്പില്‍ തന്നെ മുഴുകിയിരിക്കുന്നു. എന്നെങ്കിലും പ്രതീക്ഷകള്‍ സഫലമാകും എന്നോര്‍ത്ത് അവര്‍ നടന്നു കൊണ്ടിരുന്നു, ഇപ്പോഴും നടക്കുന്നു. വേറേ കുറച്ച് ആത്മാക്കള്‍ എപ്പോള്‍ നടക്കും, എപ്പോള്‍ വരും, എപ്പോള്‍ കാണുവാന്‍ സാധിക്കും എന്ന വിയോഗത്തിന്‍റെ പാട്ടു പാടികൊണ്ടിരിക്കുന്നു. അവരെല്ലാം എപ്പോള്‍ എന്നു ചോദിച്ചുകൊണ്ടിരിക്കുന്നവരാണ്. നിങ്ങളാണെങ്കിലോ ഇപ്പോള്‍ എന്നു പറയുന്നവരാണ്. അവര്‍ വിയോഗികളാണ്, നിങ്ങള്‍ സഹജയോഗികളാണ്. സെക്കന്‍റില്‍ മിലനത്തിന്‍റെ അനുഭവം ചെയ്യുന്നവരാണ്. ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണ് ബാബയെ എപ്പോള്‍ ഏതു സമയത്ത് കാണുവാന്‍ സാധിക്കും, എങ്കില്‍ നിങ്ങള്‍ എന്തു പറയും? നിശ്ചയത്തോടുകൂടി ഉണര്‍വ്വോടുകൂടി പറയും അച്ഛനെ കാണുവാന്‍ കുട്ടികള്‍ക്ക് എന്താണ് ബുദ്ധിമുട്ട്, അത് സഹജമാണ്, സദാകാലത്തേക്കുള്ള മിലനമാണ്. സംഗമയുഗം ബാബയും കുട്ടികളും തമ്മിലുള്ള മിലനത്തിന്‍റെ യുഗമാണ്. നിരന്തരം മിലനത്തില്‍ അല്ലേ കഴിയുന്നത്. ഇതൊരു മേള തന്നെയാണ്. മേള എന്നാല്‍ കൂടിചേരല്‍. വളരെ ലഹരിയോടു കൂടി പറയൂ – നിങ്ങളിതിനെ മിലനമെന്നു പറയുമായിരിക്കും എന്നാല്‍ ഞങ്ങള്‍ സദാ അദ്ദേഹത്തിന്‍റെ കൂടെയാണ്. അതായത് അച്ഛന്‍റെ കൂടെ കഴിക്കുന്നു, കുടിക്കുന്നു, നടക്കുന്നു, കളിക്കുന്നു, പാലിക്കപ്പെടുന്നു. അത്രയും ലഹരി ഉണ്ടല്ലോ അല്ലേ? അവര്‍ ചോദിക്കും പരമാത്മാവായ ബാബയെ എങ്ങനെ സ്നേഹിക്കും, മനസ്സെങ്ങനെ അദ്ദേഹത്തില്‍ നിര്‍ത്തും? നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്ന ശബ്ദമിതായിരിക്കും – മനസ്സെങ്ങനെ നില്‍ക്കുമെന്ന കാര്യം പോട്ടെ, മനസ്സു തന്നെ അദ്ദേഹത്തിന്‍റേതായി. മനസ്സ് ഞങ്ങളുടേതല്ല നിര്‍ത്തുവാന്‍, മനസ്സ് ബാബക്കു കൊടുത്തു അപ്പോള്‍ പിന്നെ അത് ആരുടെതാണ് ബാബയുടെതാണോ അതോ ഞങ്ങളുടെതാണോ? മനസ്സു തന്നെ ബാബയുടെതായാല്‍ പിന്നെ അതിനെ നിര്‍ത്തുന്നതെങ്ങനെ, ഈ ചോദ്യത്തിന്‍റെ കാര്യമേയില്ല. എങ്ങനെ സ്നേഹിക്കും എന്ന ചോദ്യത്തിനു പ്രസക്തിയേയില്ല കാരണം സദാ സ്നേഹത്തില്‍ ലയിച്ചിരിക്കുകയല്ലേ. സ്നേഹത്തിന്‍റെ സ്വരൂപമായി കഴിഞ്ഞു. മുഴുവന്‍ ദിവസം എന്താണ് അനുഭവപ്പെടുന്നത്, സ്നേഹത്തിന്‍റെ അലകളില്‍ തുള്ളി കളിക്കുന്നു. എത്രമാത്രം ജ്ഞാന സൂര്യന്‍റെ കിരണങ്ങളുടെ പ്രകാശം വര്‍ദ്ധക്കുന്നുവോ അത്രയും സ്നേഹത്തിന്‍റെ അലകളില്‍ തുള്ളികളിച്ചു കൊണ്ടിരിക്കും. അമൃതവേളയില്‍ ജ്ഞാന സൂര്യന്‍റെ ജ്ഞാന മുരളി എന്ത് പണിയാണ് ചെയ്യുന്നത്? ധാരാളം അലകള്‍ ഉയര്‍ത്തും അല്ലേ. എല്ലാവരും അനുഭവികള്‍ അല്ലേ. ജ്ഞാനത്തിന്‍റെ അലകള്‍, പ്രേമത്തിന്‍റെ അലകള്‍, സുഖത്തിന്‍റെ അലകള്‍, ശാന്തിയുടെയും ശക്തിയുടെയും അലകള്‍ ഉയര്‍ത്തുന്നു, എന്നിട്ടോ ആ അലകളിലേക്കു കുട്ടികള്‍ ലയിച്ചു പോവുകയും ചെയ്യുന്നു. ഈ അലൗകിക സമ്പത്ത് നേടിയെടുത്തല്ലോ അല്ലേ. ഇതാണ് ബ്രാഹ്മണ ജീവിതം. അലകളില്‍ ലയിച്ച് ലയിച്ച് സാഗര സമാനമായി തീരും. അങ്ങനെയുള്ള മേള ആഘോഷിക്കുകയാണോ അതോ ആഘോഷിക്കുവാന്‍ വേണ്ടി വന്നതാണോ? ബ്രാഹ്മണനായിട്ട് അഥവാ സാഗര സമാനമാകുന്ന അനുഭവം ചെയ്തില്ലെങ്കില്‍ പിന്നെ ബ്രാഹ്മണ ജീവിതത്തില്‍ എന്തു വിശേഷതയാണുള്ളത്. ഈ വിശേഷതയെയാണ് സമ്പത്തിന്‍റെ പ്രാപ്തി എന്നു പറയുന്നത്. മുഴുവന്‍ വിശ്വത്തിലെയും ബ്രാഹ്മണര്‍ ഈ അലൗകിക പ്രാപ്തിയുടെ അനുഭവസ്ഥരാണ്.
ഇപ്പോഴും വിദ്യാര്‍ത്ഥികളായ സര്‍വ്വ കുട്ടികളും ബാപ്ദാദയുടെ മുന്നിലുണ്ട്. ബാപ്ദാദയുടെ മുന്നില്‍ പരിധിയില്ലാത്ത ഹാളുണ്ട്. ഈ ഹാളിലും എല്ലാവര്‍ക്കും ഇരിക്കുക സാദ്ധ്യമല്ല. എല്ലാ കുട്ടികളും ദൂരക്കാഴ്ച കാണിക്കുന്ന യന്ത്രത്തിനു മുന്നിലിരിക്കുകയാണ്. സാകാരത്തിലും ദൂരത്തെ കാഴ്ചകള്‍ മുന്നില്‍ കാണുന്ന അനുഭവത്തിലാണ്. ബാപ്ദാദയും കുട്ടികളുടെ സഹജ, ശ്രേഷ്ഠ സര്‍വ്വ പ്രാപ്തികള്‍ കണ്ട് ഹര്‍ഷിതനാവുകയാണ്. നിങ്ങളെല്ലാവരും അത്രയും ഹര്‍ഷിതരായിട്ടാണോ ഇരിക്കുന്നത് അതോ ഇടയ്ക്ക് ഹര്‍ഷിതരും ഇടയ്ക്ക് മായയിലേക്ക് ആകര്‍ഷിതരുമാണോ? മായയുടെ ദുഖത്തില്‍ അല്ലല്ലോ കഴിയുന്നത് ! ദുഖം ചതുപ്പുണ്ടാക്കും. ചതുപ്പില്‍ നിന്നും പുറത്തു വന്ന് ഇപ്പോള്‍ ഹൃദയ സിംഹാസനസ്ഥരായില്ലേ ! ചിന്തിക്കൂ – ചതുപ്പിലാണോ ഹൃദയ സിംഹാസനത്തിലാണോ! ഏതാണിഷ്ടം? നിലവിളിക്കുന്നതാണോ സിംഹാസനത്തില്‍ കയറി ഇരിക്കുന്നതാണോ? ഇഷ്ടം സിംഹാസനമാണ് പിന്നെ ചതുപ്പിലേക്ക് എന്തിനാണ് പോകുന്നത്? ചതുപ്പിന്‍റെ നേര്‍ക്ക് പോയാല്‍ അത് ദൂരെ നിന്നു തന്നെ അതിന്‍റെ നേര്‍ക്ക് ആകര്‍ഷിക്കും.
പുതിയ ആളാണെന്നു വിചാരിച്ചാണോ വന്നിരിക്കുന്നത് അതോ കല്പ കല്പത്തെ അധികാരി എന്നു മനസ്സിലാക്കിയാണോ വന്നിരിക്കുന്നത്? പുതിയതായിട്ട് വന്നിരിക്കയാണ് അല്ലേ. പരിചയത്തിന്‍റെ കാര്യത്തില്‍ പുതിയതായിരിക്കാം പക്ഷെ തിരിച്ചറിയുന്ന കാര്യത്തില്‍ പുതിയതല്ലല്ലോ അല്ലേ. പുതിയ ആളായി തിച്ചറിയുവാന്‍ വേണ്ടി വന്നതല്ലല്ലോ അല്ലേ. തിരിച്ചറിവിന്‍റെ മൂന്നാം കണ്ണ് പ്രാപ്തമായി കഴിഞ്ഞോ അതോ പ്രാപ്തമാക്കുവാന്‍ വേണ്ടി വന്നതാണോ?
വന്നു ചേര്‍ന്നിട്ടുള്ള കുട്ടികള്‍ക്ക്, ബ്രാഹ്മണ ജന്മത്തിന്‍റെ സമ്മാനം പിറന്നാള്‍ ദിവസം തന്നെ കിട്ടിയോ അതോ ഇവിടെ പിറന്നാള്‍ ആഘോഷിക്കുവാന്‍ വന്നതാണോ. പിറന്നാള്‍ സമ്മാനമായി ബാബയിലൂടെ മൂന്നാമത്തെ കണ്ണാണ് ലഭിക്കുന്നത്. ബാബയെ തിരിച്ചറിയുവാനുള്ള കണ്ണാണ് ലഭിക്കുന്നത്. ജനിക്കുകയും കണ്ണ് ലഭിക്കുകയും ചെയ്ത ഉടനെ എല്ലാവരുടെയും നാവില്‍ നിന്നും ആദ്യം വന്ന വാക്കേതാണ്? ബാബ. തിരിച്ചറിഞ്ഞു, അതുകൊണ്ടല്ലേ ബാബ എന്നു വിളിച്ചത് ! എല്ലാവര്‍ക്കും പിറന്നാള്‍ സമ്മാനം കിട്ടിയോ അതോ ആര്‍ക്കെങ്കിലും കിട്ടാതെയുണ്ടോ. എല്ലാവര്‍ക്കും കിട്ടിയല്ലോ അല്ലേ? സമ്മാനം എപ്പോഴും സൂക്ഷിച്ചു വയ്ക്കുകയാണ് പതിവ്, ബാപ്ദാദക്ക് എല്ലാ കുട്ടികളും ഒരാള്‍ മറ്റേയാളെക്കാള്‍ പ്രിയമാണ്. ശരി.
ഇപ്രകാരമുള്ള സര്‍വ്വ അധികാരി ആത്മാക്കള്‍ക്ക്, സദാ സാഗരത്തിന്‍റെ ഭിന്ന ഭിന്ന അലകളില്‍ നീന്തി കളിക്കുന്ന അനുഭവി മൂര്‍ത്തികളായ കുട്ടികള്‍ക്ക്, സദാ ഹൃദയ സിംഹാസനസ്ഥരായ കുട്ടികള്‍ക്ക്, സദാ മിലന മേള ആഘോഷിക്കുന്ന ശ്രേഷ്ഠ ആത്മാക്കള്‍ക്ക്, ഒപ്പം തന്നെ ദേശ വിദേശത്തെ ദൂരദര്‍ശിനിക്കു മുന്നിലിരിക്കുന്ന കുട്ടികള്‍ക്കും, വിശ്വത്തിലെ അജ്ഞരായ കുട്ടികള്‍ക്കും ബാപ്ദാദയുടെ സ്നേഹ സ്മരണകളും നമസ്ക്കാരവും.
ദാദിജിയോട്:- ബാബയുടെ കൂട്ടുകെട്ടിന്‍റെ നിറം പിടിച്ചിരിക്കയാണോ. ബാബക്കു സമാനമായിരിക്കുന്നു. താങ്കളില്‍ സദാ ആരാണ് കാണപ്പെടുന്നത്? ബാബ കാണപ്പെടുന്നു. അപ്പോള്‍ കൂട്ടുകെട്ടു പിടിച്ചില്ലേ. താങ്കളെ ആരു കണ്ടാലും അവര്‍ക്ക് ബാബയുടെ ഓര്‍മ്മ വരും കാരണം ലയിച്ചിരിക്കുകയാണ്. ലയിച്ച് ലയിച്ച് സമാനമായി. അതുകൊണ്ട് വിശേഷ സ്നേഹത്തിന്‍റെയും സഹയോഗത്തിന്‍റെയും ഛത്രഛായയുണ്ട്. സ്പെഷ്യല്‍ പാര്‍ട്ടുണ്ട്, പ്രത്യേകിച്ച് വതനത്തില്‍ സ്പെഷ്യലായി ഒരു ഛത്രഛായ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ സദാ ഭാരരഹിതമായിരിക്കുന്നു. എപ്പോഴെങ്കിലും ഭാരം തോന്നിയിട്ടുണ്ടോ? ഛത്രഛായക്കകത്തല്ലേ. വളരെ നന്നായി നടന്നുകൊണ്ടിരിക്കുന്നു. ബാപ്ദാദ കണ്ടു കണ്ട് ഹര്‍ഷിതനാവുകയാണ്.
പാര്‍ട്ടികളുമായി – അവ്യക്ത ബാപ്ദാദയുടെ വ്യക്തിഗത കൂടിക്കാഴ്ച
1 – മുഴുവന്‍ വിശ്വത്തില്‍ നിങ്ങളാണ് വിശേഷ ആത്മാക്കള്‍. ഈ സ്മൃതി സദാ ഉണ്ടോ? വിശേഷ ആത്മാക്കള്‍ക്ക് ഒരു സെക്കന്‍റു പോലും സാധാരണ ഒരു സങ്കല്പമോ, ഒരു വാക്കോ ഉണ്ടാവില്ല. ഈ സ്മൃതി തന്നെ സദാ സമര്‍ത്ഥമാക്കി മാറ്റും. സമര്‍ത്ഥ ആത്മാക്കളാണ്, വിശേഷ ആത്മാക്കളാണ് എന്ന ലഹരിയും സന്തോഷവും സദാ ഉണ്ടായിരിക്കണം. വ്യര്‍ത്ഥത്തെ സമാപ്തമാക്കുന്നവരാണ് സമര്‍ത്ഥര്‍. സൂര്യന്‍ അന്ധകാരത്തെയും അഴുക്കിനെയും ഇല്ലാതാക്കുന്നതു പോലെ സമര്‍ത്ഥ ആത്മാക്കള്‍ വ്യര്‍ത്ഥത്തെ സമാപ്തമാക്കുന്നു. വ്യര്‍ത്ഥത്തിന്‍റെ അകൗണ്ട് സമാപ്തമാക്കി, ശ്രേഷ്ഠ സങ്കല്പത്തിന്‍റെയും, ശ്രേഷ്ഠ വാക്കിന്‍റെയും, ശ്രേഷ്ഠ കര്‍മ്മത്തിന്‍റെയും, ശ്രേഷ്ഠ സംബന്ധ സമ്പര്‍ക്കങ്ങളുടെയും അകൗണ്ടിലേക്ക് സദാ സമ്പാദ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ള അനുഭവമുണ്ടോ. ഞങ്ങള്‍ സമര്‍ത്ഥ ആത്മാക്കള്‍ തന്നെയാണ് എന്ന സ്മൃതി വരുമ്പോള്‍ തന്നെ വ്യര്‍ത്ഥം സമാപ്തമാകുന്നു. മറന്നു പോയാലോ വ്യര്‍ത്ഥം വരുവാന്‍ തുടങ്ങും. സ്മൃതി സ്വാഭാവികമായും സ്ഥിതിയുണ്ടാക്കുന്നു. അതുകൊണ്ട് സ്മൃതി സ്വരൂപരാകൂ. സ്വരൂപം ഒരിക്കലും മറക്കില്ല. നിങ്ങളുടെ സ്വരുപം – സ്മൃതി സ്വരൂപവും സമര്‍ത്ഥ സ്വരൂപവുമാണ്. ഇതു തന്നെ അഭ്യാസം, ഇതു തന്നെ ലഹരി. ഈ ലഹരിയില്‍ സദാ മഗ്നമായിരിക്കുക – ഇതാണ് ജീവിതം.
ഒരിക്കലും ഒരു പരിതസ്ഥിതിയിലും, ഒരു വായു മണ്ഡലത്തിലും ഉണര്‍വ്വും ഉത്സാഹവും കുറയരുത്. സദാ മുന്നോട്ട് പോകുന്നവരാണ് കാരണം സംഗമയുഗം തന്നെ ഉണര്‍വ്വും ഉത്സാഹവും പ്രാപ്തമാക്കി തരുന്നതാണ്. സംഗമത്തില്‍ ഉണര്‍വ്വും ഉത്സാഹവുമില്ലെങ്കില്‍ പിന്നെ മുഴുവന്‍ കല്പത്തില്‍ അത് ഉണ്ടാവില്ല. ഇപ്പോള്‍ ഇല്ലെങ്കില്‍ ഒരിക്കലുമില്ല. ബ്രാഹ്മണ ജീവിതം തന്നെ ഉണര്‍വ്വിന്‍റെയും ഉത്സാഹത്തിന്‍റേതുമാണ്. എന്താണോ ലഭിച്ചത് അത് എല്ലാവര്‍ക്കും വീതിച്ചു കൊടുക്കൂ. ആ ഉണര്‍വ്വുണ്ടായിരിക്കണം. ഉത്സാഹം സദാ സന്തോഷത്തിന്‍റെ അടയാളമാണ്. ഉത്സാഹമുള്ളവര്‍ സദാ സന്തോഷത്തിലായിരിക്കും. നേടാനുള്ളതെല്ലാം നേടി കഴിഞ്ഞു – ഈ ഉത്സാഹമാണുണ്ടായിരിക്കുക.
സദാ അചഞ്ചല–ഉറച്ച സ്ഥതിയില്‍ കഴിയുന്നവര്‍ അംഗദനു സമാനം ശ്രേഷ്ഠ ആത്മാക്കളാണ്, ഈ ലഹരിയിലും സന്തോഷത്തിലും കഴിയൂ കാരണം സദാ ഒരേ ഒരു രസത്തില്‍ കഴിയുന്നവരാണ്. ഏകരസ സ്ഥിതിയില്‍ കഴിയുന്നവര്‍ സദാ അചഞ്ചലരായിരിക്കും. എവിടെയാണോ ഒന്ന് മാത്രമുള്ളത് അവിടെ യാതൊരു ഉരസലുമുണ്ടാവില്ല. രണ്ടു വരുമ്പോള്‍ ദു:ഖമുണ്ടാകുന്നു. ഒരാളെയുള്ളുവെങ്കില്‍ സദാ വേറിട്ടും പ്രിയപ്പെട്ടുമിരിക്കും. ഒരാളിലേക്കല്ലാതെ ബുദ്ധി മറ്റൊരിടത്തേക്കും പോകരുത്. ഒരാളില്‍ നിന്നു തന്നെ എല്ലാം പ്രാപ്തമാകുമെങ്കില്‍ മറ്റൊരിടത്തേക്ക് പോകുന്നതു തന്നെ എന്തിനാണ് ! എത്ര എളുപ്പ മാര്‍ഗ്ഗമാണ് ലഭിച്ചിരിക്കുന്നത്. എത്തിചേരുവാന്‍ ഒരു സ്ഥലം മാത്രം, ഒരാളില്‍ നിന്നും സര്‍വ്വ പ്രാപ്തികള്‍, ഇനി മറ്റെന്താണ് വേണ്ടത് ! എല്ലാം കിട്ടി കഴിഞ്ഞു, അത്ര തന്നെ. ഈശ്വരനെ പ്രാപിക്കണം എന്നൊരു ആഗ്രഹമുണ്ടായിരുന്നു, അത് നടന്നു, ഈ സന്തോഷത്തില്‍ നൃത്തമാടികൊണ്ടിരിക്കൂ, സന്തോഷം കെണ്ട് പാട്ടുകള്‍ പാടികൊണ്ടിരിക്കൂ. ദുഖത്തില്‍ പ്രാപ്തികളൊന്നുമില്ല, അതുകൊണ്ട് ഒരാളില്‍ തന്നെ മുഴുവന്‍ ലോകവും അനുഭവം ചെയ്യൂ.
സ്വയത്തെ സദാ ഹീറോ പാര്‍ട്ടുധാരി എന്നു മനസ്സിലാക്കിയാണോ കര്‍മ്മം ചെയ്യുന്നത്. ഹീറോ പാര്‍ട്ടുധാരികള്‍ക്ക് എത്ര സന്തോഷമാണ്, അത് പരിധിയുള്ള പാര്‍ട്ടാണ്. നിങ്ങളുടേത് പരിധിയില്ലാത്ത പാര്‍ട്ടാണ്. ആരുടെ കൂടെയാണ് പാര്‍ട്ട് അഭിനയിക്കുന്നത്, ആരുടെ സഹയോഗികളാണ്, ഏതു സേവനത്തിനു നിമിതത്തമായിരിക്കുകയാണ് – ഈ കാര്യങ്ങള്‍ സദാ സ്മൃതിയില്‍ ഉണ്ടെങ്കില്‍ സദാ ഹര്‍ഷിതരായിരിക്കാം, സദാ സമ്പന്നരും ഡബിള്‍ ലൈറ്റുമായിട്ടിരിക്കാം. ഓരോ ചുവടിലും ഉന്നതി ഉണ്ടായികൊണ്ടിരിക്കും. ആരായിരുന്നു, ആരായി തീര്‍ന്നു ! അമ്പട ഞാനേ, ആഹാ എന്‍റെ ഭാഗ്യമേ! സദാ ഈ പാട്ട് ധാരാളമായി പാടൂ എന്നിട്ട് മറ്റുള്ളവരെയും ഈ പാട്ട് പഠിപ്പിക്കൂ. 5000 വര്‍ഷത്തെ നീണ്ട വര വരച്ചു കഴിഞ്ഞു, ഈ സന്തോഷത്തില്‍ നൃത്തമാടൂ. ശരി.
സദാ ഒരേ ഒരു ബാബയുടെ ഓര്‍മ്മയില്‍ കഴിയുന്ന, ഏകരസ സ്ഥിതിയില്‍ സ്ഥിതി ചെയ്തിരിക്കുന്ന ശ്രേഷ്ഠ ആത്മാക്കള്‍ അല്ലേ ! സദാ ഏകരസ ആത്മാവാണോ അതോ മറ്റു രസങ്ങള്‍ ആകര്‍ഷിച്ചു കൊണ്ടു പോകാറുണ്ടോ? അന്യ രസങ്ങള്‍ ആകര്‍ഷിച്ചു വലിച്ചുകൊണ്ടു പോകാറില്ലല്ലോ അല്ലേ? നിങ്ങളെല്ലാവര്‍ക്കും തന്നെ ഒരാള്‍ അല്ലേയുള്ളു. ഒരാളില്‍ തന്നെ എല്ലാം അടങ്ങിയിരിക്കുന്നു. ഒരാളെയുള്ളു, മറ്റാരുമില്ലെങ്കില്‍ പിന്നെ എവിടെ പോകുവാനാണ്. വല്ല്യച്ഛന്‍, അമ്മാവന്‍, കൊച്ചച്ഛന്‍ ……ആരുമില്ലല്ലോ അല്ലേ. നിങ്ങളെല്ലാവരും തന്നിരിക്കുന്ന വാക്കെന്താണ് – എല്ലാം ബാബ മാത്രമാണ്. കുമാരിമാര്‍ ഉറച്ച വാക്കാണോ തന്നിരിക്കുന്നത്? ഉറപ്പുള്ള വാക്കു തന്നാല്‍ അപ്പോള്‍ തന്നെ വരണമാല്യം കഴുത്തില്‍ വീഴുന്നതാണ്. വാക്കു തന്നു വരം കിട്ടി. വരം കിട്ടി, വീടും കിട്ടി. വരവും വീടും കിട്ടിയോ? കുമാരിമാരെ പ്രതി മാതാപിതാക്കള്‍ക്ക് എന്താണ് ചിന്ത – നല്ല വരനെ കിട്ടണം നല്ല വീടും കിട്ടണം. നിങ്ങള്‍ക്ക് അങ്ങനെയൊരു വരനെ കിട്ടിയിരിക്കുകയാണ് – ഈ ജഗത്ത് മുഴുവനും ആ ആളിന്‍റെ മഹിമ പാടുകയാണ്. അങ്ങനെയുള്ള ഒരു വീടും കിട്ടി – ആ വീട്ടില്‍ അപ്രാപ്തമായിട്ടൊരു വസ്തുവില്ല. അപ്പോള്‍ ഉറപ്പുള്ള വരണമാല്യം അല്ലേ അണിഞ്ഞിരിക്കുന്നത്? അങ്ങനെയുള്ള കുമാരിമാരെ പറയാം വിവേകശാലികള്‍. ബാപ്ദാദക്ക് കുമാരിമാരെ കാണുമ്പോള്‍ സന്തോഷമാണ് കാരണം രക്ഷപ്പെട്ടല്ലോ. ഒരാള്‍ വീഴുന്നതില്‍ നിന്നും രക്ഷപ്പെട്ടാല്‍ സന്തോഷമുണ്ടാകും അല്ലേ. മാതാക്കള്‍ വീണു പോയവരായിരുന്നു, അവരെക്കുറിച്ച് പറയുക വീണു പോയ ആളെ രക്ഷിച്ചു എന്നാണ്, പക്ഷെ കുമാരിമാരെ കുറിച്ച് പറയുക വീഴാതെ രക്ഷപ്പെട്ടു എന്നാണ്. അപ്പോള്‍ നിങ്ങള്‍ എത്ര ഭാഗ്യശാലികളാണ്. മാതാക്കള്‍ക്ക് അവരുടെ ഭാഗ്യമുണ്ട്, കുമാരിമാര്‍ക്ക് അവരുടെ ഭാഗ്യം. മാതാക്കളും ഭാഗ്യശാലികളാണ് കാരണം എന്തായാലും ഗോപാലന്‍റെ ഗോക്കളായി മാറിയില്ലേ.
സദാ മായാജീത്താണോ? മായയെ ജയിച്ചവര്‍ക്ക് വിശ്വമംഗളമെന്ന ലഹരി തീര്‍ച്ചയായും ഉണ്ടായിരിക്കും. അങ്ങനെയുള്ള ലഹരിയുണ്ടോ? പരിധിയില്ലാത്ത സേവനം എന്നാലര്‍ത്ഥം വിശ്വ സേവനം. പരിധിയില്ലാത്ത അധികാരിയുടെ ബാലകരാണ്, ഇത് സ്മൃതിയില്‍ സദാ ഉണ്ടായിരിക്കണം. എന്തായി തീര്‍ന്നു, എന്ത് കിട്ടി – ഈ സ്മൃതി ഉണ്ടോ? ഈ സന്തോഷത്തില്‍ സദാ മുന്നേറികൊണ്ടിരിക്കൂ. മുന്നേറുന്നവരെ കണ്ട് ബാപ്ദാദ ഹര്‍ഷിതനാവുകയാണ്.
സദാ ബാബയുടെ ഓര്‍മ്മയാകുന്ന ലഹരിയില്‍ ഉന്മത്തരായിരിക്കൂ. ഈശ്വരീയ ലഹരി എന്താക്കി മാറ്റുന്നു? തികച്ചും നിലത്തു നിന്നും ആകാശത്തേക്കുയര്‍ത്തുന്നു. സദാ മുകളിലാണോ ഇരിക്കുന്നത് അതോ നിലത്താണോ. ഉയര്‍ന്നതിലും ഉയര്‍ന്ന ബാബയുടെതായി ഇനി എങ്ങനെയാണ് താഴെ വസിക്കുക. നിലം താഴെയല്ലേ. ആകാശം ഉയരത്തിലാണ്, അപ്പോള്‍ പിന്നെ താഴെക്ക് എങ്ങനെ വരും. ഒരിക്കലും ബുദ്ധിയാകുന്ന കാല് നിലത്ത് കുത്തരുത്. ഉയര്‍ന്നിരിക്കണം. അപ്പോള്‍ പറയാം ഉയര്‍ന്നതിലും ഉയര്‍ന്ന ബാബയുടെ ഉയര്‍ന്ന കുട്ടികളെന്ന്. ഈ ലഹരി ഉണ്ടായിരിക്കണം. സദാ അചഞ്ചലരും ഉറച്ചവരും സര്‍വ്വ ഖജനാവുകളാല്‍ സമ്പന്നരുമായിരിക്കൂ. അല്പമെങ്കിലും മായയില്‍ ഇളകുകയാണെങ്കില്‍ സര്‍വ്വ ഖജനാവുകളുടെ അനുഭവം ഉണ്ടാവുകയില്ല. ബാബയിലൂടെ എത്ര ഖജനാവുകള്‍ ലഭിച്ചു, ആ ഖജനാവുകളെ സദാ നിലനിര്‍ത്തുവാനുള്ള മാര്‍ഗ്ഗമാണ് – സദാ അചഞ്ചലരായി ഉറച്ചവരായിരിക്കൂ. അചഞ്ചലരായിരുന്നാല്‍ സദാ സന്തോഷത്തിന്‍റെ അനുഭൂതി ഉണ്ടാകും. വിനാശിയായ ധനത്തിന്‍റെ ആധാരത്തില്‍ സന്തോഷം ഉണ്ടാവാറില്ലേ. വിനാശി നേതാവെന്ന സ്ഥാന കസേര ലഭിക്കുമ്പോള്‍, പേരും പ്രശസ്തിയും ലഭിക്കുമ്പോള്‍ എത്ര സന്തോഷമാണ് ഉണ്ടാകുന്നത്. ഇതാണെങ്കിലോ അവിനാശിയായ സന്തോഷമാണ്. അചഞ്ചലരായി ഉറച്ചിരിക്കുന്നവര്‍ക്കാണ് ഈ സന്തോഷം ലഭിക്കുക.
എല്ലാ ബ്രാഹ്മണര്‍ക്കും സ്വരാജ്യം പ്രാപ്തമായിരിക്കുന്നു. മുന്‍പ് അടിമയായിരുന്നു. പാടുമായിരുന്നു ഞാന്‍ അടിമയാണ്, ഞാന്‍ അടിമയാണ് ……….. ഇപ്പോള്‍ സ്വരാജ്യാധികാരിയായി. അടിമയില്‍ നിന്നും രാജാവായി. എത്ര വ്യത്യാസം വന്നു. രാവും പകലും തമ്മിലുള്ള അന്തരം വന്നു അല്ലേ. ബാബയെ ഓര്‍മ്മിക്കുക അടിമയില്‍ നിന്നും രാജാവായി മാറുക. ഇങ്ങനെയൊരു രാജ്യം മുഴുവന്‍ കല്പത്തില്‍ മറ്റൊരിക്കലും പ്രാപ്തമല്ല. ഈ സ്വരാജ്യത്തിലൂടെയാണ് വിശ്വരാജ്യം ലഭിക്കുന്നത്. ഞങ്ങള്‍ സ്വരാജ്യാധികാരികളാണ് എന്ന ലഹരിയില്‍ സദാ കഴിയൂ, അപ്പോള്‍ കര്‍മ്മേന്ദ്രീയങ്ങള്‍ സ്വാഭാവികമായും ശ്രേഷ്ഠമായ വഴിയിലൂടെ നടക്കും. സദാ ഈ സന്തോഷത്തില്‍ കഴിയൂ – നേടാനുള്ളതൊക്കെ നേടി കഴിഞ്ഞു …………എന്തില്‍ നിന്നും എന്തായി തീര്‍ന്നു. എവിടെ കിടക്കുകയായിരുന്നു എവിടെ എത്തിചേര്‍ന്നു. ശരി.
വരദാനം :- പ്രവൃത്തിയില്‍ കഴിഞ്ഞുകൊണ്ട് ഒരേ ഒരു ബാബയോടൊപ്പം കമ്പൈന്‍റായി കഴിയുന്ന ദേഹത്തിന്‍റെ സംബന്ധങ്ങളില്‍ നിന്നും നിവൃത്തരായി ഭവിക്കൂ.
പ്രവൃത്തിയില്‍ പവിത്ര പ്രവൃത്തിയുടെ പാര്‍ട്ട് അഭിനയിക്കണമെങ്കില്‍ ദേഹത്തിന്‍റെ സംബന്ധങ്ങളില്‍ നിന്നും നിവൃത്തരായിരിക്കൂ. ഞാന്‍ പുരുഷനാണ്, ഇവളെന്‍റെ ഭാര്യയാണ് – ഈ ബോധം സ്വപ്നത്തില്‍ പോലും ഉണ്ടാകരുത്. ആത്മാവ് ഭായി – ഭായിയാണ് പിന്നെ എവിടെ നിന്നുമാണ് സ്ത്രീയും പുരുഷനും വന്നത്. യുഗള്‍ എന്നു പറയുന്നത് താങ്കളും ബാബയുമാണ്. ബാക്കിയെല്ലാം നിമിത്ത മാത്രം സേവനാര്‍ത്ഥമാണ്. കമ്പൈന്‍റ് രൂപത്തിലുള്ളത് താങ്കളും ബാബയുമാണ്. അങ്ങനെ മനസ്സിലാക്കി നടക്കുമ്പോള്‍ പറയാം ധൈര്യമുള്ള വിജയി ആത്മാവെന്ന്.
സ്ലോഗന്‍:-സദാ സന്തുഷ്ടരായി, സദാ ആനന്ദത്തില്‍ കഴിയുന്നവരാണ് ഭാഗ്യശാലികള്‍, തീവ്ര പുരുഷാര്‍ത്ഥികള്‍.